ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. 37കാരനായ കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി, 36കാരനായ വയനാട് സ്വദേശി അജിത്ത് എന്നിവരാണ് മരിച്ചത്. ഇവർ ബെംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ഒരു മാസം മുമ്പ് ബെംഗളുരു – മൈസൂർ ഹൈവേയ്ക്ക് സമീപം ചന്നപ്പേട്ടയിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശി 22കാരനായ മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശിയായ 27കാരൻ സക്കീർ, 45വയസുള്ള റാഫീസ്, റഷീദ് എന്നിവരാണ് മരിച്ചത്. മറ്റ് യാത്രക്കാർക്ക് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. 32 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.


