ടിക്കറ്റ് ചാർജ് മാത്രമല്ല, ഇനി ഇന്ധന സർചാർജും നൽകണം; വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്‌ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങൾക്കും ഇത് ബാധകമാണ്.ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.ഏവിയേഷൻ ഇന്ധനത്തിൻ്റെ തുക കുതിച്ചുയർന്നതാണ് തീരുമാനത്തിന് പിന്നിലെന്നും സർചാർജ് ഈടാക്കിയില്ലെങ്കിൽ വിമാനയാത്രകൾ റദ്ദാക്കേണ്ടി വരുമെന്നും വിമാനക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ നാൽപത് ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ്. അതേസമയം നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. എന്നാൽ റീഷെഡ്യൂൾ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്‌താൽ അധികചാർജ് നൽകേണ്ടി വരും. മറ്റ് കമ്പനികളും ഉടൻ ഇന്ധനസർ ചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top