കാസർകോട് : മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ നർക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്ര (നാലര)യാണ് വ്യാഴാഴ്‌ച ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്.
തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയ്ക്ക് വീട്ടു പരിസരത്തു വച്ചു പാമ്പിൻ്റെ കടിയേറ്റത്. കളിക്കിടയിൽ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിലാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. ഉടൻ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ പയ്യന്നൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയിലാണ് ഋതു ചന്ദ്ര എല്ലാവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.
വേനൽക്കാലം ആരംഭിച്ച ശേഷം കാസർകോട് ജില്ലയിൽ ആദ്യമായുണ്ടായ പാമ്പു കടി മരണമാണ് ഋതുനന്ദയുടേത്.
നർക്കിലക്കാട്ട് മൂർഖൻ്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു; അന്ത്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ


