തൃശൂർ: കയ്പമംഗലത്ത് കാർ ചരക്ക് ലോറിയിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് പേരും വിദ്യാർത്ഥികളാണ്. വാഹനത്തിൻ്റെ ഡ്രൈവറും മരിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെൻററിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.
ഡിണ്ടിഗലിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി എസ് എൻ എ എഞ്ചിനീറിങ് കോളേജിലെ വിദ്യാർത്ഥികളാണ്.അപകടത്തിന് കാരണം ദേശീയ പാത അതോറ്റിയുടെ വീഴ്ചയെന്നാണ് ഉയരുന്ന ആരോപണം. കൃത്യമായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്നതും അനധികൃതമായി ലോറി പാർക്ക് ചെയ്തതുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോറി നിർത്തിയിരുന്നത് അലക്ഷ്യമായെന്നാണ് നാട്ടുകാർ പറയുന്നത്. അമിത വേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകറിയതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദേശീയ പാതയുടെ സ്പീഡ് ട്രാക്കിലായിരുന്നു ലോറി നിർത്തിയിരുന്നത്. വാഹനം വിഴിതിരിച്ചു വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നു എന്നതും ഗുരുതര അനാസ്ഥയാണ്.
മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുമെന്നാണ് മെഡിക്കൽ കൊളജ് സൂപ്രണ്ട് അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായാൽ ആകും പോസ്റ്റ്മോർട്ടം തുടങ്ങുക.
തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

