കാസർകോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീടു കുത്തി തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ പിടിയിൽ. തമ്പാൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണെന്നു കരുതുന്ന രാധാകൃഷ്ണനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച. നാലു സ്വർണ്ണവളകളും ഒരു മോതിരവുമാണ് കവർച്ച പോയത്. അടുക്കള ഭാഗത്തെ ഗ്രില്ല് പൊളിച്ചാണ് കവർച്ചക്കാർ വീട്ടിനകത്ത് കടന്നത്. വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് അലമാര കുത്തിപൊളിക്കുകയായിരുന്നു. ഇതിനിടയിൽ കവർച്ചക്കാരനു മുറിവേറ്റതായി സംശയിക്കുന്നു. മുറിക്കകത്തും തുണികളിലും രക്തപാടുകൾ കാണപ്പെട്ടതാണ് ഇത്തരമൊരു സംശയം ഉണ്ടാകാൻ കാരണം. പൂട്ട് തകർക്കാൻ ഉപയോഗിച്ച കത്തി വീടിനു പുറത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം പിടിയിലായ തമ്പാനും കൂട്ടു പ്രതിയും ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രദേശത്ത് എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമ്പാൻ പിടിയിലായത്.
ലക്ഷങ്ങളുടെ കവർച്ച; കുപ്രസിദ്ധ കവർച്ചക്കാരൻ കസ്റ്റഡിയിൽ, കുടുക്കിയത് വീട്ടിനകത്തു കാണപ്പെട്ട രക്തതുള്ളികൾ


