തിരുവനന്തപുരം യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച പ്രിയദർശിനി
സൗജന്യയാത്രയെ സ്ത്രീകൾ ആവേശത്തോടെയാണ് വരവേറ്റതെന്നും ഉദ്ഘാടന ദിനമായ ജൂൺ 15ന് 11.84 ലക്ഷം സ്ത്രീകളാണ്
കെഎസ്ആർടിസി ഓർഡിനി ബസിൽ യാത്ര ചെയ്തതെന്നും ഗതാഗതമന്ത്രി സി.പി.ജോൺ. 2.46 കോടി രൂപയുടെ സീറോ ടിക്കറ്റാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കി രണ്ടാം ദിനത്തിൽ ആകെ ഓർഡിനറി ബസിൽ യാത്ര ചെയ്തത് 18.56 ലക്ഷം പേരാണ്. പദ്ധതി നടപ്പാക്കുന്നതിനു മുൻപ്, ജൂൺ എട്ടിലെ കണക്കനുസരിച്ച് 14.4 ലക്ഷം യാത്രക്കാരിൽ 7.25 ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാർ. പദ്ധതി നടപ്പാക്കിയതോടെ ഏതാണ്ട് നാലര ലക്ഷം സ്ത്രീകളാണ് 16ന് കൂടുതൽ യാത്ര ചെയ്തതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും മറിച്ച് രണ്ട് സിറ്റി ഫാസ്റ്റുകൾ യാത്രക്കാരുടെ സൗകര്യത്തിനായി ഓർഡിനറി ആക്കുകയാണ് ചെയ്തതെന്നും സി.പി.ജോൺ പറഞ്ഞു. കെഎസ്ആർടിസി പ്രതിദിനം 1.9 കോടി രൂപയാണ് വായ്പ്പകളുടെ പലിശയായി നൽകുന്നതെന്നും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.


