സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതിയ്ക്ക് വ്യക്തമായി. സിപിഐഎമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കെഎസ്യുവിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്
നവകേരള സർവ്വേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. സിപിഐഎം – എൽഡിഎഫ് പ്രവർത്തകരാണ് സർവ്വേ വോളന്റീയർമാരായി തീരുമാനിച്ചത്.ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഗജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹർജിയിൽ ചൂണ്ടികാട്ടിയത്.പദ്ധതിയ്ക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കോടതി സർക്കാരിനോട് ചോദിച്ചു. തുടർന്നാണ് സർവ്വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്.


