കാസർകോട്: സ്‌കൂളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സ്റ്റൗവിൽ നിന്നു തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വനിതാ പാചകത്തൊഴിലാളി മരിച്ചു. ബങ്കര, മഞ്ചേശ്വരം, ഗവ. സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവർ, മാടയിലെ ജയ (56) ആണ് ഞായറാഴ്‌ച രാത്രി മംഗ്ളൂരുവിലെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഡിസംബർ 16നാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ പാചകപ്പുരയിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവിൽ നിന്നു സാരിയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നു പറയുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാലാണ് മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജയയുടെ ദാരുണമരണം സ്‌കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി. 20 വർഷത്തോളമായി സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു ജയ. ഭർത്താവ്: ഹരിണാക്ഷ. മാതാവ്: യമുന. മക്കൾ: ഹിതേഷ്, പ്രസന്ന ഗണേഷ്, ദീപ.
മരുമകൻ: സുരേശ. സഹോദരങ്ങൾ: കുസുമ, പുഷ്‌പ, ശോഭ, യോഗീഷ, ദിവാകര.
സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു


