ഫുക്കറ്റ്-ദില്ലി വിമാനത്തിലെ പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തിയതോടെയാണ് പുതിയ കണ്ടെത്തൽ. ഇത് വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു.
ദില്ലി: ഫുക്കറ്റിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തിൽ വിമാനക്കമ്പനിയിൽ നടത്തിയ പരിശോധനകളിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ (മയക്കുമരുന്ന് പരിശോധന) പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡ്രഗ് പരിശോധന ഏർപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഈ വിഷയം അന്വേഷണവിധേയമായത്. ഇതിനു പിന്നാലെയാണ് വിമാനക്കമ്പനിയിലെ എല്ലാ പൈലറ്റുമാർക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കിയത്. പുതിയതായി ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയർത്തുന്നത്.


