കണ്ണൂർ:കണ്ണൂർ കോർപറേഷൻ പരിധിയിലെ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
മേയർ പി. ഇന്ദിരയുടെ നിലപാടിനെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. വഴിയോര കച്ചവടക്കാർ ഏറ്റവുമധികമുള്ള പയ്യാമ്പലം ഡിവിഷനിലെ ജനങ്ങളുടെ വോട്ട് നേടിയാണ് മേയർ അധികാരത്തിലെത്തിയതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാന്തോട്ടം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ അതേ വിഭാഗത്തെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് ജനവിധിയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാത്രിയുടെ മറവിൽ കച്ചവടക്കാരിൽ നിന്ന് പണം പിരിക്കുകയും അവരുടെ ഉപജീവന മാർഗം ഇല്ലാതാക്കാനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നില തുടർന്നാൽ ശക്തമായ തൊഴിലാളി സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വൻകിട വ്യാപാരികൾക്ക് വേണ്ടി ഭരണസമിതി പ്രവർത്തിക്കുന്നു എന്ന് വഴിയോര വ്യാപാര കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി. നിഷാന്തും ആരോപിച്ചു.
പ്രസിഡന്റ് എം പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് യു കെ ജലജല, എം വി പ്രേമരാജൻ, ഷമർ പള്ളിപ്രം, കെ സി ഉല്ലാസൻ, പി ഇസ്മയിൽ, പി എ ഹരി തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധം; കോൺഗ്രസിൽ ഭിന്നത


