കണ്ണൂർ : യുവതി ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.
പുളിങ്ങോം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് കൊല്ലാടയിലെ അഞ്ജു മാത്യുവാണ് (30) മരിച്ചത്. ഭർത്താവ് വാഴപ്പള്ളി സോനു സെബാസ്റ്റ്യൻ, വാച്ചർ അരങ്ങം സ്വദേശി വെള്ളമ്മകുന്നേൽ സതീശൻ എന്നിവർക്ക് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. സന്ദർശന സമയം കഴിഞ്ഞും ഇവിടെ നിന്ന അഞ്ജുവിനേയും സോനുവിനേയും തിരിച്ചയയ്ക്കാൻ എത്തിയതാണ് വാച്ചർ സതീശൻ. സ്വർണാഭരണങ്ങൾ ധരിച്ച അഞ്ജുവിനാണ് കൂടുതൽ പരുക്കേറ്റത്. ദുർഘട വഴിയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
യുവതി ഇടിമിന്നലേറ്റ് മരിച്ച സംഭവം: പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്ക്


