കൊച്ചി കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് 15നകം സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് ബസിൻ്റെ ഉദ്ഘാടനം നിർവഹിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തമിഴ്നാടുമായുള്ള അന്തർ സംസ്ഥാന കരാർ കെഎസ്ആർടിസി ചൊവ്വാഴ്ച ഒപ്പിടും.
കെഎസ്ആർടിസിയുടെ 50 ബജറ്റ് ടൂറിസം ബസുകളാണ് തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കുക. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും വിനോദസഞ്ചാര സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. പകരം തമിഴ്നാടിന്റെ 50 ബസുകൾ മലയാള മാസം ഒന്നു മുതൽ ശബരിമലയിലേക്ക് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു ഹൈബി ഈഡൻ എംപി, കോർപറേഷൻ മേയർ വി.കെ. മിനിമോൾ, ഡപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കർ, പിഡബ്ല്യുഡി എഇഇ ബഷീർ, ബിപിസിഎൽ പ്രതിനിധി സുജിത്ത്, ജിയോജിത് സിഎം ഡി.സി.ജെ. ജോർജ്, ഹരിത മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്.രഞ്ജിനി, എറണാകുളം അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ എ. അജിത്ത് എന്നിവർ പങ്കെടുത്തു.
ബിസിനസ് ക്ലാസ് യാത്രയുമായി കെഎസ്ആർടിസി; പാൻട്രി, ശുചിമുറി, വിമാനത്തിലെ എയർ ഹോസ്റ്റസ് പോലെ ബസ് ഹോസ്റ്റസ്..


