ഏതുമുന്നണി സെഞ്ചുറി നേടുമെന്ന് അടുത്തമാസം നാലിനേ അറിയാനാകൂ, എന്നാൽ വൈദ്യുതി ഉപയോഗം ഏപ്രിലിൽത്തന്നെ തുടരെ നൂറടിക്കുകയാണ്. കഴിഞ്ഞവർഷത്തെക്കാൾ ദിനംപ്രതി എട്ടുദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈവർഷത്തെ വൈദ്യുതി ഉപയോഗം. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ ഇന്ധന സർചാർജിൽ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നത്.കേരളത്തിൽ രാഷ്ട്രീയ തരംഗമുണ്ടോയെന്നാണ് ഇപ്പോഴത്തെ ചർച്ചാവിഷയം എന്നാൽ വൈദ്യുതി ഉപയോഗത്തിൽ നൂറേനൂറിൽ തരംഗം വീശുകയാണ്. ഈ മാസം ഇതുവരെ മൂന്നുദിവസം മാത്രമാണ് വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയത്. പ്രതിദിനം ശരാശി 101.97 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ ഉപയോഗം. കഴിഞ്ഞവർഷം ഇതേകാലയളവിൽ ശരാശരി 93.57 ദശലക്ഷം യൂണിറ്റായിരുന്നു. ഈവർഷം ദിവസംതോറും എട്ടുദശലക്ഷം യൂണിറ്റ് കൂടുതൽ. ഈ വർഷത്തെയും കഴിഞ്ഞവർഷത്തെയും ഏപ്രിലിലെ വൈദ്യുതി ഉപയോഗം ഇപ്രകാരംഇതിനനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന തോതും കൂടി. ഈമാസം ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങേണ്ടിവന്നു. ഫെബ്രുവരിയിൽ സർചാർജ് കൂടുതൽ വാങ്ങിയതിനാൽ ഏപ്രിലിൽ പ്രതിമാസം ബിൽ നൽകുന്നവർക്ക് ഇന്ധന സർചാർജ് ഉണ്ടായിരുന്നില്ല. രണ്ടുമാസ ബിൽ നൽകുന്നവർക്ക് യൂണിറ്റിന് ഒരുപൈസയും. എന്നാൽ മാർച്ച് രണ്ടാംവാരം തന്നെ വൈദ്യുതി ഉപയോഗം സെഞ്ചറി കടന്നതിനാൽ അടുത്തമാസത്തെ സർചാർജിൽ ഇത് പ്രതിഫലിക്കും. ഏറ്റവും കുറഞ്ഞത് യൂണിറ്റിന് പത്തുപൈസയെങ്കിലും കൂടുതൽ നൽകേണ്ടിവരും.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; സർചാർജ് വർധിക്കും


