ലോകത്തിന് ആശ്വാസമായ ട്രംപിന്റെ തീരുമാനം; ഒറ്റ ദിവസം കൊണ്ടുണ്ടായത് വന്‍ ഇടിവ്, എണ്ണവിലയില്‍ വന്‍ ഇടിവ്

രണ്ടാഴ്ച നീണ്ടുനിന്ന പരസ്പര ആക്രമണങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും വ്യോമാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. സംഘര്‍ഷം അയയുന്നതിനും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനും നയതന്ത്ര പരിഹാരം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് (Brent crude) വില ബാരലിന് 4.1 ശതമാനം (3.96 ഡോളര്‍) കുറഞ്ഞ് 92.82 ഡോളറിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ വില 90 ഡോളറിന് താഴേക്ക് പോലും പതിച്ചിരുന്നു.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് വില ബാരലിന് 4.5 ശതമാനം (4.02 ഡോളര്‍) ഇടിഞ്ഞ് 85.29 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന എണ്ണവില, ഒരു ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് തടസ്സപ്പെടുകയും ചെങ്കടലിലേക്ക് സംഘര്‍ഷം പടരുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ ബാബ് എല്‍-മന്ദെബ് (Bab el-Mandeb) കടലിടുക്ക് വഴിയുള്ള ഏഷ്യന്‍ കയറ്റുമതി സങ്കീര്‍ണ്ണമായിരുന്നു.
ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വ്യക്തമാക്കി. അതേസമയം, ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും ഇത് വരെ ഹോര്‍മൂസ് കടലിടുക്കിലൂടെ പത്തില്‍ താഴെ ചരക്കുകപ്പലുകള്‍ മാത്രമാണ് പ്രതിദിനം സഞ്ചരിച്ചതെന്ന് കെപ്ലര്‍ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. സുരക്ഷാ കാര്യങ്ങളില്‍ പൂര്‍ണ്ണ ഉറപ്പ് ലഭിക്കാതെ ഭൂരിഭാഗം കപ്പല്‍ കമ്പനികളും സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top