കാസർകോട്:കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിനു മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയിൽ ഏതാനും പ്രവർത്തകർ ഡി വൈഎസ്പി ഓഫീസിന്റെ ഗേറ്റിലെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇതും ഏറെ നേരം സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം വി രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ഗിനീഷ്, ജില്ലാ സെക്രട്ടറി നാസർ കുമ്പള സംസാരിച്ചു.
തിരുവനന്തപുരം: കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിജിപി ഓഫീസിലേയ്ക്കു നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ഉന്തുംതള്ളും ഉണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രമുഖ നേതാക്കൾ സംസാരിച്ചു
കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

