20 വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികൾ സമാഹരിച്ചത്.2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുൾ റഹീം. ഡ്രൈവർ ജോലിയിൽ ഒരുമാസം പിന്നിടും മുമ്പേ ഡിസംബർ 24നാണ് സ്പോൺസറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ ജയിലിലടയ്ക്കപ്പെട്ടത്.
20 വർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൾ റഹീം


