ജില്ലയിലെ റെയിൽവേ പാഴ്സൽ സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കാസർകോട്ടെ ട്രെയിൻ യാത്രക്കാർ. ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് റെയിൽവേ വഴി സാധനങ്ങൾ അയക്കാൻ കഴിയാതായതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റെയിൽവേ വഴിയുള്ള പാഴ്സൽ സർവീസിനായി കണ്ണൂരിലേക്കോ മംഗളൂരുവിലേക്കോ പോകേണ്ട അവസ്ഥയിലാണ് ജില്ലക്കാർ.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന
കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാഴ്സൽ സർവീസ് നിർത്തി.
മുന്നറിയിപ്പില്ലാതെ സർവീസ് അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ്
ട്രെയിൻ യാത്രക്കാരും വ്യാപാരികളും. 49.70 കോടി വാർഷിക വരുമാനമുള്ള
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസിലും നല്ല ലാഭം
ലഭിക്കുന്നുണ്ട്. ഇത് അവഗണിച്ചാണ് റെയിൽവേയുടെ പുതിയ നീക്കം. ജില്ലയിലെ
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലിചെയ്യുന്ന ദൂരദേശത്തുള്ളവർ
ഇരുചക്ര വാഹനങ്ങൾ അയക്കാനായും ആശ്രയിച്ചിരുന്നത് റെയിൽവേയെ
ആയിരുന്നു. സർവീസ് നിർത്തിയോടെ കണ്ണൂരിലോ, മംഗലാപുരത്തോ പോയി
പാഴ്സലുകൾ വാങ്ങേണ്ട അവസ്ഥയിലാണ് ജില്ലയിലുള്ളവർ.
സാമ്പത്തിക ലാഭം ഇല്ലാത്തതോടെയാണ് പാഴ്സൽ സർവീസ് അവസാനിപ്പിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ, അഞ്ചു മിനിറ്റിൽ അധികം ട്രെയിനുകൾ നിർത്തിയിടുന്ന സ്റ്റേഷനുകളിൽ മാത്രം പാഴ്സൽ സർവീസ് മതിയെന്ന പുതിയ നിയമമാണ് നീക്കത്തിന് പിന്നിലെന്നാണ് വിമർശനം. ജില്ലയെ പാടെ അവഗണിക്കുന്ന റെയിൽവേയുടെ നീക്കത്തിനെതിരെ ഇടതു സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.


