തലശ്ശേരി: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി എം.എ.സി.ടി കോടതി വിധിച്ചു.
ജഡ്ജി ടി.കെ. നിർമലയാണ് വിധി പ്രസ്താവിച്ചത്. ഇരിട്ടി പായം മണിമല വീട്ടിൽ അഭിനന്ദ് സണ്ണി മാത്യു (25)വിനാണ് നഷ്ടപരിഹാരം ലഭിക്കുക. സംഭവസമയത്ത് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്യു. വിദ്യാർഥിയായിരുന്നു അഭിനന്ദ്.
2019 ഡിസംബർ 5-നാണ് അപകടം നടന്നത്. കോളേജിന് മുൻവശത്തെ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിനന്ദിന് ദീർഘകാല ചികിത്സ വേണ്ടിവന്നിരുന്നു.
കേസിൽ എട്ട് ശതമാനം പലിശ സഹിതമാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ഹർജിക്കാരന് വേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.
സീബ്രാലൈനിൽ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം നഷ്ടപരിഹാരം; തലശ്ശേരി എം.എ.സി.ടി കോടതി വിധി


