യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്‌ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. മെട്രോ വികസനം മുതൽ കർഷകരുടെ ആവശ്യങ്ങൾ വരെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് കർഷകർ തന്നെയാണ്. റബ്ബറിൻ്റെ താങ്ങു വില 250 രൂപയാക്കുമെന്നും കാലക്രമേണ അത് 300 ആയി ഉയർത്തുമെന്നും തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് കർഷകർ ഉറ്റു നോക്കുന്നത്. കേരളത്തെ തുറമുഖ നഗരമാക്കാൻ വേണ്ടിയുള്ള മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ ഇടം പിടിച്ചേക്കും. ഐടി,തീരദേശ മേഖലകൾക്ക് പ്രത്യേക പ്രഖ്യാപനം ഉണ്ടാകും.പരമ്പരാഗത മേഖലയെ കൈവിടില്ലെന്നും പ്രതീക്ഷയുണ്ട്.


