ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഒപിയിൽ നോട്ടിസ്

കോന്നി: ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘ആശുപത്രിയിലെ പോരായ്മ‌കൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടിസ്. പിന്നിൽ വകുപ്പ് മേധാവിയാണെന്ന് ആരോപണം. മെഡിക്കൽ കോളജിലെ അപര്യാപ്‌തതകൾ ഓരോന്നും എണ്ണിപ്പറഞ്ഞ് പട്ടികയാക്കിയാണ് സമ്മതപത്രമെന്ന രീതിയിൽ ഒപിക്കു സമീപം നോട്ടിസ് പ്രദർശിപ്പിച്ചത്.
വിവാദമായതോടെ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് നോട്ടിസ് നീക്കി. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ.ശിവപ്രസാദിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയെന്ന് സൂപ്രണ്ട് ഡോ.എ.ഷാജി പറഞ്ഞു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻപ് അച്ചടക്ക നടപടി നേരിട്ടയാളാണ് ഡോ. ശിവപ്രസാദെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് അറിയില്ല. അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജുകളിലെ സൗകര്യമില്ലായ്‌മയും ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തവും ഡോക്‌ടർക്കാണെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന പ്രകാരമാണ് സമ്മതപത്രം തയാറാക്കിയതെന്ന് നോട്ടിസിലുണ്ട്. പൂർണചുമതല ഡോക്‌ടർക്കായതിനാൽ ശസ്ത്രക്രിയയ്ക്കു വരുന്ന രോഗികൾ ഇവിടത്തെ അപര്യാപ്‌തതകൾ അറിഞ്ഞിരിക്കണമെന്നും പറയുന്നു.
ആരോപണ വിധേയനായ ഡോക്‌ടർ ഒരാഴ്‌ച മുൻപ് അവധിയിൽ പോയിരുന്നു. അവധിക്കു പോകുന്നതിനു മുൻപാണോ അതിനു ശേഷമാണോ ശസ്ത്രക്രിയ ഒപിക്കു മുൻപിൽ നോട്ടിസ് പതിപ്പിച്ചതെന്ന് വ്യക്‌തതയില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top