കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരൻ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസിൽ യാത്ര ചെയ്യവെ സഹയാത്രികൻ്റെ ഫോണിൽ നിന്ന് വിഷ്‌ണു സഹോദരനെ വിളിക്കുകയായിരുന്നു. താൻ നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു വിഷ്‌ണു പറഞ്ഞത്. എന്നാൽ വീട്ടിലെ സാഹചര്യം ഉൾപ്പെടെ പറഞ്ഞതോടെ വിഷ്‌ണു നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കുടുംബം വിഷ്ണുവിനെ കൂട്ടികൊണ്ടുപോകാനായി പയ്യന്നൂരിലേക്ക് തിരിച്ചു.
ഇക്കഴിഞ്ഞ 13-ാം തീയതി മുതലാണ് ആയഞ്ചേരി സ്വദേശിയായ വിഷ്‌ണുവിനെ കാണാതായത്. വിഷ്‌ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നുവെന്നാണ് വിവരം. വിഷ്‌ണുവിൻ്റെ മോർഫ് ചെയ്ത് നഗ്ന ഫോട്ടോകൾ ലോൺ ആപ്പ് കമ്പനി നിരവധിപേർക്ക് അയച്ച് നൽകിയിട്ടുണ്ടായിരുന്നു. ലോൺ ആപ്പിന്റെ ഭീഷണി ഭയന്ന് ആണ് വിഷ്ണു നാടുവിട്ടതെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് സ്വദേശി വിഷ്‌ണുവിനെ കണ്ടെത്തി; കാണാതായത് ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ


