തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് കുഞ്ഞിൻ്റെ കുടുംബം. കേസ് അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. കേസിൽ പ്രത്യേക അന്വേഷണസംഘം വേണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇനി ഒരു കുട്ടിക്കും ഇത്തരത്തിൽ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.നേരത്തേ കുഞ്ഞിൻ്റെ മരണത്തിൽ പിതാവ് സൂരജ് പ്രതികരിച്ചിരുന്നു. കുഞ്ഞിനെ കൊന്നുകളഞ്ഞിട്ടും ആശുപത്രി ന്യായീകരിക്കുകയാണെന്നാണ് പിതാവ് പറഞ്ഞത്. അനസ്തേഷ്യ അധികമായെന്ന് ഡോക്ടർ പറഞ്ഞതാണ്. ഇപ്പോൾ താൻ ഒപ്പിട്ട് നൽകിയെന്നാണ് ആശുപത്രി പറയുന്നത്. അനസ്തേഷ്യ അധികം നൽകി തൻ്റെ മോനേ കൊല്ലാനാണോ ഒപ്പിട്ട് നൽകിയതെന്ന് പിതാവ് ചോദിച്ചു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂലൈ അഞ്ചാം തീയതി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യക്ക് പരിക്കേറ്റത്. തുടർന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് അനസ്തേഷ്യ നൽകി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതിയായിരുന്നു കുഞ്ഞ് മരിച്ചത്.
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: ‘അന്വേഷണം ഊർജിതമാക്കണം’; ആഭ്യന്തരമന്ത്രിയെ കണ്ട് കുട്ടിയുടെ കുടുംബം


