മലപ്പുറം: ബസിൽവച്ച് 14കാരിയെ ശല്യംചെയ്ത കേസിൽ ബന്ധുവായ 54കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ഡി കെ എസ് വരുൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടു മാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. . പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. എടവണ്ണ പൊലിസ് സബ് ഇൻസ്പെക്ടറായിരുന്ന വി വിജയരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ എൻ മനോജ് ഹാജരായി.
ബസിൽ 14 വയസ്സുകാരിയെ ശല്യം ചെയ്തു; മലപ്പുറത്ത് 54 കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ


