തിരുവനന്തപുരം• യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിരാ ഗാരൻ്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയും. പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണു വിലയിരുത്തൽ. 5 ലക്ഷം വനിതാ യാത്രക്കാരാണു അധികമായി കെഎസ്ആർടിസിയിൽ എത്തിയത്. പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ചില ദിവസങ്ങളിൽ 3 കോടി രൂപ വരെയാകുന്നുണ്ട്.
ആകെ യാത്രക്കാരിൽ സ്ത്രീ യാത്രക്കാർ മുൻപു 40 മുതൽ 50 % വരെയായിരുന്നെങ്കിൽ ഇപ്പോൾ 60% ആയി ഉയർന്നു.
ഇരുചക്രവാഹനങ്ങളിൽ ജോലി സ്‌ഥലത്തേക്കു യാത്ര ചെയ്‌തിരുന്നവർ, കാറിൽ പോയിരുന്നവർ എന്നിങ്ങനെ വലിയൊരു വിഭാഗം വനിതകൾ ബസുകളിലേക്കു മാറി. രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ്. പദ്ധതിക്കായി സംസ്‌ഥാന ബജറ്റിൽ 600 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടപ്പാക്കുന്നത്.


