തിരുവനന്തപുരം: ചിറയിൻകീഴ് എട്ടുവയസുകാരൻ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ചികിൽസാപ്പിഴവില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റതായി തിരിച്ചറിയാനായില്ലെന്നാണ് വിശദീകരണം. രക്തപരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് നൽകിയ വിശദീകരണത്തിലുളളത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപ്രതിയിലെത്തിച്ചുവെങ്കിലും ആന്റിവെനം നൽകാതെ വിദഗ്ധ ചികിൽസയ്ക്കായി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.ഇന്നലെ കായംകുളത്തും പാമ്പുകടിയേറ്റ് യുവതി മരിച്ചിരുന്നു. കൊറ്റുകുളങ്ങരയിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ചേരാവള്ളി സ്വദേശി സലീല(40) ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രദേശത്ത് പാമ്പ് ശല്യം കൂടുതലാണെന്ന് നാട്ടുകാരും പറയുന്നു. സലീനയ്ക്കും ആശുപത്രിയിൽ നിന്ന് ആൻ്റിവെനം നൽകിയിരുന്നില്ലെന്നാണ് വിവരം. പാമ്പുകടിച്ച ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ വലതുകാലിൻ്റെ കണങ്കാലിൽ മുറിവുണ്ടായിരുന്നുവെന്നും ആർഎംഒ പറയുന്നു. സലീനയുടെ കാലിൽ നിന്ന് ചോര വരികയോ നീരുവയ്ക്കുകയോ ഉണ്ടായിട്ടില്ല. രക്തപരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും താലൂക്ക് ആശുപത്രി അധികൃതർ പറയുന്നു.
എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിൽ ചികിൽസാപ്പിഴവില്ല; വിശദീകരിച്ച് ആശുപത്രി അധികൃതർ


