കണ്ണൂർ:കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനമായ ശാന്തിതീരത്ത് മൃതദേഹം സംസ്കരിക്കുന്നതിനായി ഒരുക്കിയ ചിതയുടെ നമ്പർ മാറി ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരമാണെന്ന് കേരള സംസ്ഥാന ഉപഭോക്തൃ്യ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല പ്രസ്താവിച്ചു.
ശ്മശാനത്തിലെ ചിതയ്ക്ക് നമ്പർ നൽകിയതിൽ സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് ഉപഭോക്തൃ കൗൺസിലിൻ്റെ വിലയിരുത്തൽ. തുടർന്ന് ചിതയുടെ നമ്പർ മാറിയതോടെ മരിച്ച മറ്റൊരാളുടെ ബന്ധുക്കൾ മാറി നിന്ന ചിതയിൽ അന്ത്യകർമ്മങ്ങൾ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് ശ്മശാനത്തിലെ ജീവനക്കാരനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജനാണ് (51) മർദ്ദനമേറ്റത് എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം രഞ്ജനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ദഹിപ്പിക്കുന്ന കുഴിയുടെ നമ്പർ തെറ്റിച്ചു നൽകിയതിന് ഉത്തരവാദി രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം എന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ചതായും മർദ്ദനമേറ്റ് നിലത്തു വീണ തന്റെ ദേഹത്ത് കയറിയിരുന്ന് നെഞ്ചിലും തലയിലും ക്രൂരമായി മർദ്ദിച്ചതായും രഞ്ജൻ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു എന്നാണ് വിവരം.
സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 332(c), 126(2), 115(2), 118(1), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുള്ളത് എന്നാണ് വിവരം. കേസിൻ്റെ അന്വേഷണ ചുമതല എസ്.ഐ ടി.കെ. അഖിലിനാണ്. പൊതുശ്മശാനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കൃത്യതയുള്ളതുമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉപഭോക്തൃ കൗൺസിൽ ആവശ്യപ്പെട്ടു.

