കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി.ഡി.എസ്. വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കർണാടകയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുൻകൂർ ജാമ്യത്തിനായി ഡോ. എം.കെ. റാം സമർപ്പിച്ച ഹർജി സുപ്രീം കോടതി അടക്കം തള്ളിയതോടെയാണ് ഇയാൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം വലവീശുകയായിരുന്നു.
കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂരിലേക്ക് എത്തിച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


