മത്സ്യ ലഭ്യത കുറഞ്ഞു : കോഴിയിറച്ചി വില വീണ്ടും കുതിപ്പിൽ: കിലോയ്ക്ക് 175 കടന്നു

കാസർകോട് :കോഴി വില വീണ്ടും കുതിക്കുന്നു. ചെറിയ പെരുന്നാളും, വിഷുവുമൊക്കെ കഴിഞ്ഞ് 125 ആയി കുറഞ്ഞിരുന്ന വിലയാണ് ഇപ്പോൾ കിലോയ്ക്ക് ഒറ്റയടിക്ക് 175-180 രൂപയിലെത്തിയിരിക്കുന്നത്.ബലിപെരുന്നാൾ ആസന്നമായിരിക്കെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാർ പറയുന്നു . വ്യാപാരികളുടെ കണക്കു കൂട്ടലനുസരിച്ചു വില 200ലെത്തു മെന്നു പറയുന്നു.
ചൂട് കനത്തതോടെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും, ഫാമുടമകൾ ഉൽപാദനം കുറച്ചതുംആണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവിതരണക്കാർ പറയുന്നുണ്ട്.എന്നാൽ ലക്ഷ്യം ബലി പെരുന്നാൾ വിപണിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
അതേസമയം രൂക്ഷമായ വേനൽ ചൂട് കോഴി വളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഫാമുടമകൾ പറയുന്നുണ്ട്.100 കോഴി കുഞ്ഞുങ്ങളെ വളർത്താനിട്ടാൽ അതിൽ 20 എണ്ണം വരെ ചൂട് മൂലം ചത്തുപോകുന്ന സ്ഥിതിയാണെന്ന് ഇവർ പറയുന്നു. കോഴികൾ തീറ്റയോട് മടുപ്പ് കാണിക്കുന്നതും, കൂടുതൽ വെള്ളം കുടിക്കുന്നതും ഇറച്ചിക്കോഴികളുടെ വളർച്ചയേയും, തൂക്കത്തെയും ബാധിക്കുന്നുണ്ടെന്ന് ചെറുകിട കോഴി വളർത്തൽ കർഷകർ പറയുന്നുണ്ട്.45 ദിവസം തീറ്റയും വെള്ളവും കൊടുത്ത് വളർത്തിയാലാണ് ഇറച്ചിക്കോഴികൾ വിൽക്കാൻ പാക മാകുന്നത്.
35 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ചൂട് താങ്ങാനാവാതെ കോഴികൾ ചത്തു വീഴുകയാണെന്ന് കർഷകർ സങ്കടത്തോടെ ചൂണ്ടിക്കാട്ടുന്നു. ഇത് ഉൽപാദനം കുറയാനും,കോഴി വില കൂടാനും ഇടയാക്കി യിട്ടുണ്ട്.
കാസർകോട്, മൊഗ്രാൽപുത്തൂർ, കുമ്പള,മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിൽ 175മുതൽ 180 രൂപവരെ കഴിഞ്ഞ ദിവസം ചില്ലറ വിൽപ്പന വിലയുണ്ടായിരുന്നു.

മത്സ്യ ചാകരയുടെ സീസൻ ആവേണ്ട സമയത്ത് പോലും മത്സ്യങ്ങളുടെ ലഭ്യത ഇല്ലാത്തതാണ് കോഴിക്ക് വില കൂട്ടാൻ കാരണമായതെന്നും പറയുന്നുണ്ട്.ഇത് വഴി മനപ്പൂർവ്വം കൃത്രിമ വിലകയറ്റം ഉണ്ടാക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ വാദം. അതേസമയം ആവശ്യ സാധനങ്ങളുടെ വിലയും,ഇന്ധന വിലവർധനവുമെല്ലാം കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top