കൊച്ചി :ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ഇന്നു രാവിലെ ആറരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിനുള്ളിൽ നിന്ന് ഇവർ തയാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ അവസ്‌ഥ വിവരിച്ചു കൊണ്ട് ആംബുലൻസിനുള്ളിൽ വച്ച് ഇവർ തയാറാക്കിയ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.വിനുവിന്റെ മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ എന്നാണ് കത്തിലുള്ളത്. സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്‌ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു എന്ന് കത്തിൽ പറയുന്നു. സത്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞിട്ടും അതെല്ലാം മറച്ചുവച്ച് ദ്രോഹിക്കുകയാണെന്നാണ് കത്തിലുള്ളത്. പൊലീസ് കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


