കണ്ണൂർ:സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതൽ കർഷകരെ വിള ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമായി നേരത്തെ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ നടപടികൾക്ക് തീരുമാനമെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.
ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ എല്ലാ കർഷകരും സെപ്റ്റംബർ അഞ്ചിനകം AIMS പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കണം. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ മുൻഗണനയോടെ തുടരുമെന്നും മന്ത്രി അറിയിച്ചു.
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

