പയ്യന്നൂർ: വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധത്തിലാണെന്നു പറയുന്നു, ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം. അക്രമം തടയുന്നതിനിടയിൽ ഭാര്യാ മാതാവിനും പൊള്ളലേറ്റു. കരിവെള്ളൂർ കൂക്കാനം, മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി പ്രജിഷ (37), മാതാവ് പത്മിനി (56)എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജുഷയുടെ നില അതീവ ഗുരുതരമാണ്. അക്രമത്തിനിടയിൽ പൊള്ളലേറ്റ പ്രജുഷയുടെ ഭർത്താവ് കണ്ണൂർ, സാമിമുക്ക് സ്വദേശി സനലിനെ പൊലീസ് കാവലിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ (ഞായർ) രാത്രി 10 മണിയോടെയാണ് സംഭവം. പി.പ്രജിഷ യും ഭർത്താവ് സനലും അകന്നു കഴിയുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയ യുവതി അടുത്തിടെ വിവാഹ മോചനത്തിനു കേസ് കൊടുത്തിരുന്നു. ഈ വിരോധത്തിൽ ഇന്നലെ രാത്രി കൂക്കാനത്ത് എത്തിയ സനൽ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ പ്രജുഷയുടെ ദേഹത്ത് ഒഴിക്കുകയും തീവെയ്ക്കുകയുമായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് മാതാവ് പത്മിനിക്ക് പൊള്ളലേറ്റത്.
ബഹളം കേട്ട് അയൽ വാസികൾ ഓടിയെത്തി സനലിനെ തടഞ്ഞു വച്ച് പയ്യന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; തടയുന്നതിനിടയിൽ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിൽ


