കാസർകോട്: കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന മുറിവുകൾ മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിൽ പോസ്റ്റ്മോർട്ടം ചെയ്‌ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. മൃതദേഹത്തിൻ്റെ പ്രായം നിർണയിക്കാനായിട്ടില്ല. പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.
കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്താണ് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം. ഒരു മാസം പഴക്കമുള്ള മൃതദേഹം പുരുഷൻ്റേതാണ്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിൽ കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട നിലയിലായിരുന്നു. അസ്ഥികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.
കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം; കാസർകോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത


