കണ്ണൂർ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അമൃത് ഭാരത് പദ്ധതിയിൽ മോടി പിടിപ്പിക്കുന്നു. എന്നാൽ കെട്ടിടത്തിൻ്റെ ജീർണാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കാതെയുള്ള നവീകരണം യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നു.
കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് കണ്ണൂരിലെ സ്ഥിതിയും ചർച്ചയാകുന്നത്. റെയിൽ ലാൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി പ്രധാന കവാടവും അനുബന്ധ കെട്ടിടങ്ങളും മാത്രമാണ് നവീകരിക്കുന്നത്. വിമാനത്താവളം മാതൃകയിൽ വികസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ പ്രധാന കെട്ടിടത്തിൻ്റെ സീലിംഗ് പലതവണ അടർന്നുവീണിട്ടും ഘടനാപരമായ സുരക്ഷ ഉറപ്പാക്കിയിട്ടില്ല. പുതിയ കെട്ടിടം പണിയാതെ പെയിൻ്റും ഫിനിഷിങ്ങും മാത്രമാണ് നടക്കുന്നത്.
പാലക്കാട് ഡിവിഷനിൽ കോഴിക്കോടിന് പിന്നിൽ രണ്ടാമത് ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷനാണ് കണ്ണൂർ. എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ദയനീയമാണ്. പിറ്റ്ലൈൻ, രണ്ട് മേൽനടപ്പാലങ്ങൾ, എസ്കലേറ്റർ, ലിഫ്റ്റ് തുടങ്ങിയവ ഇപ്പോഴും സ്വപ്നം മാത്രം. എസ്കലേറ്ററും ലിഫ്റ്റും പലപ്പോഴും പ്രവർത്തിക്കുന്നില്ല. നാലാം പ്ലാറ്റ്ഫോമിൽ ജനറൽ ടിക്കറ്റിന് വെൻഡിംഗ് മെഷീൻ മാത്രം. സീസൺ ടിക്കറ്റ് പുതുക്കാൻ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടണം.തട്ടിക്കൂട്ട് നവീകരണത്തിനിടയിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും അവഗണിക്കപ്പെടുകയാണെന്നാണ് ആക്ഷേപം റെയിൽവേ സ്റ്റേഷന് പ്രായം അമ്പത് വർഷത്തിലധികം. കാലപ്പഴക്കം കൊണ്ട് തളർന്ന ആ കെട്ടിടത്തിന് ഇപ്പോൾ പുതിയ മുഖം വരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽ ലാൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയാണ് ജോലി ഏറ്റെടുത്തിരിക്കുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് മേക്കോവർ; അമൃത് ഭാരത് പദ്ധതിയിൽ മോടി കൂട്ടുന്നത് കാലപ്പഴക്കം കൊണ്ട് തളർന്ന കെട്ടിടം


