കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളർത്തൽ കർഷകർ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വർദ്ധിച്ചതും കർഷകർക്ക്
തിരിച്ചടിയാണ്. ഇതോടെ ഓണം സീസണിൽ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയിൽ ഇഞ്ചിയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്‌ച കൊണ്ടാണ് വിലയിൽ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതൽ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്‌ച മുൻപ് കിലോയ്ക്ക് 160 രൂപയായിരുന്നു വില.
കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടി


