ഷാർജ ഷാർജ അൽ നഹ്‌ദയിലെ പാർപ്പിട സമുച്ചയത്തിൽ കെട്ടിടത്തിന്റെ
മുകളിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന കണ്ണൂർ, തമിഴ്‌നാട് സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. രണ്ട് ലക്ഷം ദിർഹം 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിൽ വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഴ്ചകൾക്ക് യുഎഇ നിയമപ്രകാരം മാതാപിതാക്കൾ കൂടി ഉത്തരവാദികളായതിനാലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തിരുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.
ഷാർജയിലെ ഒരു അപാർട്ട്മെൻ്റ് കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള സ്റ്റെയർകേസിന്റെ ജനലിലൂടെ പാക്കിസ്‌ഥാൻ സ്വദേശി മുഹമ്മദ് അർഷ്‌മാൻ എന്ന രണ്ടു വയസ്സുകാരൻ താഴേക്ക് വീണാണ് മരിച്ചത്. കെട്ടിടത്തിൽ അയൽവാസികളായ പത്ത് വയസ്സോളം പ്രായമുള്ള രണ്ട് ഇന്ത്യൻ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം. കുട്ടി അപാർട്ട്മെന്റിന് പുറത്തേക്ക് ഇറങ്ങി ഗോവണിക്ക് സമീപമുള്ള ജനലിലൂടെ അബദ്ധത്തിൽ വീണതാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടികൾ കുട്ടിയെ ജനലിലൂടെ താഴേക്ക് ഇട്ടതാണെന്ന് സംശയിക്കുന്നതായി മരിച്ച കുട്ടിയുടെ പിതാവ് സജ്‌ജാദ് ഹുസൈൻ ആരോപിച്ചിരുന്നു.
വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്യുന്ന സജ്‌ജാദിൻ്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട കുടുംബങ്ങളെല്ലാം വലിയ മാനസിക വിഷമത്തിലാണെന്നും ടുംബം താൽക്കാലികമായി ഇവിടെനിന്ന് താമസം മാറിയതായും കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിലും മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന ഓർമപ്പെടുത്തലാണ് ഈ സംഭവമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും തുടരുകയാണ്.


