കാസർകോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനോടുള്ള പ്രതിഷേധം ആളിക്കത്തിയതിനെ തുടർന്ന് പൂട്ടിയ കോക്രോച്ച് അക്കൗണ്ടിനു പകരം തുടങ്ങിയ എക്‌സ് അക്കൗണ്ടിലും യുവജനങ്ങളുടെ തള്ളിക്കയറ്റം. ‘കോക്രോച്ച് ഈസ് ബാക്ക് ‘എന്ന പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായി എത്തിയത്. ഇത് വലിയ മുന്നേറ്റമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്‌സായി എത്തുന്നവരെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ വിവിധ ഇൻ്റലിജൻസ് ഏജൻസികൾക്കു നിർദ്ദേശം ലഭിച്ചതായാണ് സൂചന. കാസർകോട് ഉൾപ്പെടെ കേരളത്തിലും കർശന നിരീക്ഷണത്തിലാണ്. അക്കൗണ്ടിൽ ഫോളോവറായി എത്തുന്ന ഓരോരുത്തരുടെയും രാഷ്ട്രീയ- ജീവിത പശ്ചാത്തലവും നിരീക്ഷണത്തിലാണെന്നാണ് സൂചന.
കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം


