ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ നിർണായക ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അൽപ്പസമയത്തിനകം നടക്കും. ഇന്ന് വൈകിട്ട് 5.30നാണ് നിർണായക കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുൻഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ചർച്ചയുടെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിൽ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ് എന്നിവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ സ്തംഭനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതൊരു സാധാരണഗതിയിലുള്ള സമയം മാത്രമാണ്. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. മറ്റെവിടെയും പോയി ഉത്തരവ് വാങ്ങില്ല. ആ പേടി വേണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ ഇന്നറിയാം; ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച 5.30ന്


