നോട്ട വോട്ടില്‍ വര്‍ധന; നോട്ടയ്ക്ക് വീണത് വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരെ വോട്ട്

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളാണ്. ഒരു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടിനാണ്. തെരഞ്ഞെടുപ്പില്‍ നോട്ടക്ക് രണ്ടായിരത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങളുമുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നോട്ടക്ക് കുത്തിയവരുടെ എണ്ണത്തില്‍ 19,000ലധികം പേരുടെ വര്‍ധനവുണ്ടായി. ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പര്യമില്ലാത്ത വോട്ടര്‍ക്ക് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താന്‍ വോട്ടുയന്ത്രത്തില്‍ ഉള്‍പ്പെടുത്തിയ ബട്ടണാണ് നോട്ട
ഇത്തവണ ഒരു സ്ഥാനാര്‍ത്ഥിയോടും തല്‍പര്യമില്ലെന്നറിയിച്ച് നോട്ടക്ക് കുത്തിയത് 1,23,734 പേരാണ്. സംസ്ഥാനത്ത് പോള്‍ ചെയ്ത വോട്ടിന്റെ 0.58 ശതമാനമാണിത്. ഭൂരിപക്ഷത്തില്‍ റെക്കോഡിട്ട പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളില്‍ നോട്ടക്ക് ആയിരത്തിലധികം വോട്ടുണ്ട്. മഞ്ചേരിയിലാണ് നോട്ട ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത്. 3319 വോട്ടുകളാണ് ഇവിടെ നോട്ടയ്ക്ക് കിട്ടിയത്. നിലമ്പൂരില്‍ 2,672 വോട്ട് നോട്ടക്ക് കിട്ടി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിങ്ങനെ വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലും നോട്ട നേടിയ വോട്ട് ആയിരം കടന്നു. മണലൂര്‍, അഴീക്കോട്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടക്ക് ലഭിച്ചിട്ടുണ്ട്. മണലൂരില്‍ ടിഎന്‍ പ്രതാപന്‍ 126 വോട്ടിന് തോറ്റപ്പോള്‍ നോട്ടക്ക് ലഭിച്ചത് 676 വോട്ടാണ്. അഴീക്കോട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കരീം ചേലേരി തോറ്റത് 349 വോട്ടിനാണ്. ഇവിടെ നോട്ട 576 വോട്ട് പിടിച്ചു. കടകംപള്ളി സുരേന്ദ്രന്‍ 428 വോട്ടിന് തോറ്റ കഴക്കൂട്ടത്ത് 981 പേര്‍ നോട്ടയെയാണ് തെരഞ്ഞെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top