കൽപ്പറ്റ: കാർ യാത്രക്കാരനിൽ നിന്നു 3,37,500 രൂപ തട്ടിയെടുത്തുവെന്ന കേസിൽ സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. വയനാട്, കംപ്ലക്കാട്, പൂന്തോട്ടം കുന്നിൽ നന്ദനം ഹൗസിൽ സി ആർ അനിൽകുമാറി (44)നെയാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വി വി ബെന്നി അറസ്റ്റു ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനിടയിലാണ് അറസ്റ്റ്.
വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന അനിൽകുമാറിനെ നേരത്തെ അന്നത്തെ ഐ ജി യായിരുന്ന രാജ്പാൽമീണ സസ്പെൻ്റ് ചെയ്തിരുന്നു.
2025 സെപ്തംബർ 15നാണ് കേസിനാസ്പദമായ സംഭവം. കാറിൽ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അനിൽകുമാറും സംഘവും പരിശോധനക്ക് ഇറങ്ങുകയായിരുന്നു. വാഹനപരിശോധനക്കിടയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജിനാസും സംഘവും സഞ്ചരിച്ചിരുന്ന കാർ എത്തി. കാർ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടയിൽ പണം കണ്ടെത്തി. കാറിൽ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം പണം തിരികെ നൽകാതെ കാറുമായി വിട്ടയക്കുകയായിരുന്നു. പണം തട്ടിയെടുത്തത് സംബന്ധിച്ച് മുഹമ്മദ് ജിനാസ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെ അനിൽ കുമാറിനെ സർവ്വീസിൽ നിന്നു സസ്പെന്റ് ചെയ്തു. സെപ്തംബർ 29 നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അഞ്ചാമത്തെ ദിവസം വൈത്തിരി സ്റ്റേഷനിലെ സിപിഒമാരായ കൽപ്പറ്റയിലെ അബ്ദുൽ ഷുക്കൂർ (34), കോട്ടവയലിലെ അബ്ദുൽ മജീദ് (44), ഡ്രൈവർ ചുങ്കത്തറയിലെ ബിനീഷ് (44) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
കാർ യാത്രക്കാരൻ്റെ 3,33,500 രൂപ തട്ടിയ കേസ്; പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ


