കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കരൾ തിരുവനന്തപുരം കെഐഎംഎസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും.
നാളെ രാവിലെ റോഡ് മാർഗമാണ് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുക. മാർച്ച് പത്തിന് വാഹനാപകടത്തിലാണ് ബിനു മരിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മാർച്ച് 13-നാണ് ബിനുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.
സംസ്ഥാനത്ത് വീണ്ടും അവയവദാനം; ചടയമംഗലം സ്വദേശിയുടെ ഹൃദയമുൾപ്പെടെ നാല് അവയവങ്ങൾ ദാനം ചെയ്യും


