കൊച്ചി: ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മർദ്ദിച്ച മകൾ അറസ്റ്റിൽ. വയനാട്ടിൽ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ കുഞ്ഞൻബാവയുടെയും സരസുവിൻ്റെയും മകൾ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ സരസുവിൻ്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. അമ്മയെ മകൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം, ലഹരിയടക്കമുള്ള കേസുകളിൽ പ്രതിയാണ് മകൾ നിവ്യ.തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്ക്കെക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിൻ്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടർന്നാണ് കമ്പിപ്പാര കൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിക്കുകയായിരുന്നു.
ക്രീം എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും മർദ്ദനം തുടർന്നു. കരച്ചിൽകേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിൽ എത്തിച്ചത്. സരസുവിന് രണ്ട് മക്കളാണുള്ളത്. മൂത്തമകൾ വിവാഹശേഷം ഭർത്താവിനൊപ്പമാണ് താമസം. നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ നിവ്യ മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് നിവ്യയെ വയനാട്ടിൽ നിന്ന് കണ്ടെത്തിയത്.
ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകൾ വയനാട്ടിൽ അറസ്റ്റിൽ


