പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി പത്തനംതിട്ട സെഷൻസ് കോടതി. മറ്റന്നാൾ അപേക്ഷയിൽ വാദം കേൾക്കാനാണ് മാറ്റിയത്. എസ്ഐടിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ഇന്നലെ രാഹുൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് രാഹുൽ അപേക്ഷയിൽ ഉന്നയിക്കുന്നത്. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്നതും ജാമ്യാപേക്ഷയിൽ രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്ന വിവരം വാദം നടക്കുമ്പോൾ കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷൻ നീക്കം.ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതിനാവശ്യമായ തെളിവുകളുണ്ടെന്ന മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം രാഹുലിന് തിരിച്ചടിയാണ്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയിൽ ഉയർത്തിയത്.
മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി


