
ന്യൂഡൽഹി: തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടുതന്നെ ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദേശം. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന സുപ്രിംകോടതി തള്ളി.എന്തുകൊണ്ട് സത്യവാങ്മൂലം നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട്
വിശദീകരിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റെ നിർദേശം. തദ്ദേശ, സംസ്ഥാന സർക്കാരുകൾ പരിഹരിക്കേണ്ട വിഷയമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശങ്ങളിന്മേൽ ചീഫ് സെക്രട്ടറിമാർ ഉറങ്ങുകയാണ്. ഉത്തരവ് പാലിക്കാൻ ചീഫ് സെക്രട്ടറിമാർ തയ്യാറാകുന്നില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ തിങ്കളാഴ്ചയാണ് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടത്. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് മാത്രമാണ് നേരിട്ട് ഹാജരാകുന്നതിൽ സുപ്രീംകോടതി ഇളവ് നൽകിയത്.



