മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിൻ്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധൻ്റെ മകൻ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗർ ശ്മശാനത്തിന് താഴെ കവുങ്ങിൻ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുർഗന്ധം പരക്കാൻ തുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.നിഷാന്തിന്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, മുണ്ട്, എന്നിവയും മൊബൈൽ ഫോണും കണ്ടെത്തി. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ പിടിവിട്ട് കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. നിഷാന്ത് അവിവാഹിതനാണ്. നിജേഷ്, റിഷ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകന്റെ മൃതദേഹം കണ്ടെത്തി


