തൊടുപുഴ മുട്ടത്ത് എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രനു വിവിധ വകുപ്പുകളിലായി 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എസ്.എസ്.സീന ശിക്ഷിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി ആണു കൊല്ലപ്പെട്ടത്.2021 മാർച്ച് 31ന് ആയിരുന്നു കൊലപാതകം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.ഇതുവരെ 4 വർഷം ജയിലിൽ കഴിഞ്ഞതു ശിക്ഷയിൽനിന്ന് ഇളവു ചെയ്യാനാകില്ലെന്നു കോടതി വിധിച്ചു. സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്‌ഥലം അടക്കം 6 കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കൾ 2 സഹോദരിമാർക്കും അവരുടെ 9 മക്കൾക്കുമായി വീതംവച്ചു നൽകിയതാണു പ്രതിക്കു വൈരാഗ്യത്തിനു കാരണമായതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോണി അലക്‌സ് മഞ്ഞക്കുന്നേൽ ഹാജരായി.
സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്


