നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ആരോപിച്ചു. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്‌താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിൻ്റെ പകർപ്പ് അടക്കം കത്തിനൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ദിലീപിനെ വെറുതെവിടുമെന്ന സന്ദേശം ഡിസംബർ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്‌താവിച്ചത്. വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിൻ്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തിൽ പരാമർശിക്കുന്നതായി പരാതിയിൽ പറയുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകർക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സൽപ്പേരും അഖണ്ഡതയും തകർക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടി. സംഭവം വിജിലൻസ് രജിസ്ട്രാറോ മറ്റൊരു ഏജൻസിയോ അന്വേഷിക്കണമെന്നും പരാതിയിലൂടെ യശ്വന്ത് ഷേണായി ആവശ്യപ്പെടുന്നു. കേസിലെ ആറ് പ്രതിക്കെതിരെയാണ് ശിക്ഷ വിധിക്കാൻ
പോകുന്നതെന്ന് ഊമക്കത്തിൽ പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top