പത്തനംതിട്ട: വെർച്വൽ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്‌ടമായത് ഒരു കോടി
രൂപയിലധികം. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച തട്ടിപ്പുകാർ വെർച്വൽ അറസ്റ്റാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് പല തവണകളായി പണം തട്ടി. പണം നഷ്‌ടപ്പെട്ട ദമ്പതികൾ കുടുംബമായി അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ദമ്പതികൾ നാട്ടിലെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഈ മാസം 18നാണ് അജ്ഞാത ഫോണിൽ നിന്നും ഷേർലി ഡേവിഡിന് കോൾ വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് ഷേർലിയെ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഫോൺ വിളിച്ചയാൾ മറ്റൊരു ഫോൺ നമ്പർ പറയുകയും അത് ഷേർളിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ആ നമ്പറിനെതിരെ നിരവധി ആളുകൾ പരാതി നൽകിയിട്ടുണ്ടെന്നും അതിനാൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ടെന്നും തട്ടിപ്പ് സംഘം പറഞ്ഞു. ചെമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്നും ഇല്ലെങ്കിൽ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ട് അയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പല തവണകളായി ദമ്പതികളുടെ കയ്യിൽ നിന്നും ഒരു കോടി രൂപയിലധികം തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
വെർച്വൽ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ദമ്പതികളിൽ നിന്ന് ഒരു കോടി രൂപയിലധികം കൈക്കലാക്കി തട്ടിപ്പ് സംഘം


