സിഡ്നി: ഓസ്ട്രേലിയയിൽ ഗർഭിണിയായ ഇന്ത്യൻ യുവതി കാറിടിച്ച് മരിച്ചു. സിഡ്‌നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗർഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് കാർ ഇടിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച്‌ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ മുന്നിലുള്ള കാറിൽ ഇടിച്ചുകയറി. ഈ കാർ സമൻവിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. 19 വയസ്സുകാരാനാണ് ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഐടി സിസ്റ്റംസ് അനലിസ്റ്റായിരുന്നു സമൻവിത. അൽസ്കോ യൂണിഫോമുകളുടെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ബിഎംഡബ്ല്യു കാറിൻ്റെ ഡ്രൈവറെ പിന്നീട് വഹ്രുംഗയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അപകടകരമോ അശ്രദ്ധമോ ആയ വാഹനമോടിക്കുന്നതിനുള്ള അടിസ്ഥാന ശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷം വരെ അധിക തടവും അനുഭവിക്കേണ്ടിവരും.
ഭർത്താവും കുട്ടിയുമൊത്ത് നടന്നുപോകവെ കാർ ഇടിച്ചുതെറിപ്പിച്ചു, ഓസ്ട്രേലിയയിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചു


