അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും

ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ട‌പരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ലൈസൻസിൻ്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണപരിപാടി നടത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോടും കോടതി ആവശ്യപ്പെട്ടു.

2009-ൽ ഡൽഹിയിൽനടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ ഇൻഷുറൻസ് കമ്പനി സുപ്രീംകോടതിയിലെത്തുകയായിരുന്നു.

അപകടമുണ്ടായ സമയത്ത് ഓംപ്രകാശിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്പനി വാദിച്ചു. അതിനു മുൻപും ശേഷവും സാധുവായ ലൈസൻസുണ്ടായിരുന്നു. എന്നാൽ, 2007-നും 2010-നുമിടയിൽ ഓംപ്രകാശ് ലൈസൻസ് പുതുക്കിയിരുന്നില്ല. ഇക്കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നഷ്ടപരിഹാരത്തുക ഓംപ്രകാശും മോട്ടോർസൈക്കിളിൻ്റെ ഉടമയായ രജീന്ദർ സിങ്ങും നൽകണം. കൃത്യമായി ലൈസൻസ് പുതുക്കിയിരുന്നെങ്കിൽ ഇത്രവലിയ ബാധ്യത ഇവർക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബോധവത്കരണം നടത്താൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
പിഴ അടച്ചില്ലെങ്കിൽ മറ്റു സേവനങ്ങൾ തടയും
കാളികാവ് (മലപ്പുറം): ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്ത വാഹന ഉടമകൾക്ക് വാഹന-ഡ്രൈവിങ് ലൈസൻസ് സംബന്ധമായ വിവിധ സേവനങ്ങൾ നിഷേധിക്കുന്ന കർശന വ്യവസ്ഥകൾ വന്നേക്കും. കേന്ദ്ര മോട്ടോർവാഹന ചട്ടം ഭേദഗതിവരുത്തുന്നതിനുള്ള കരട് വിജ്ഞാപനത്തിലാണ് നിർദേശങ്ങളുള്ളത്.
ട്രാഫിക് പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്ന വിഭാഗത്തിൽപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ, പുക പരിശോധന, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയവ ലഭിക്കില്ല.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top