കോഴിക്കോട്: റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്കൂൾ അധികൃതർ. സ്കൂളിലെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ് നടപടി. ആൺകുട്ടികളുടെ ശുചിമുറിയിലാണ് നിയന്ത്രണം. ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറന്നു നൽകും. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം.
സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം.
അതേസമയം, കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചു. കൊളത്തൂർ എസ്ജിഎം എച്ച്എസ്എസിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കുട്ടിയെ ആക്രമിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെ സ്കൂൾ നടപടിയെടുത്തു. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.


